ന്യൂഡൽഹി: ഒഡീഷയില്‍ ക്രൈസ്തവ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കേക്ക് നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുന്ന പ്രാകൃതത്വമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ നഗ്‌നമായ ലംഘനമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ക്രിസ്മസ് കാലത്ത് പള്ളികള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക്, ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തടയാന്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2014-ന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷത തകര്‍ത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.